തിരുവനന്തപുരം: ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട പല ആതുരാലയങ്ങളും കൊലക്കളങ്ങളായി മാറുന്നതായി യൂത്ത് കോണ്ഗ്രസ്.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള പിഴവുകളാണ് സംഭവിക്കുന്നതെന്നു യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു നേമം ഷജീർ.
ആരോഗ്യ രംഗത്തെ ശോച്യാവസ്ഥയിലാണ് മന്ത്രിയുടെ വസതി മരണവീടായി മാറിയെന്ന് പ്രഖ്യാപിച്ച് റീത്ത് സ്ഥാപിച്ചതെന്നും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പറഞ്ഞു. കോഴിക്കോട് ഹർഷിനയുടെ വയറ്റിൽ അഞ്ച് വർഷത്തോളം കത്രിക കുടുങ്ങിയത് മുതൽ ആലപ്പുഴയിൽ ഒൻപതു വയസുകാരിയുടെ കൈ നഷ്ടപ്പെട്ടതും ഗൈഡ് വയർ കുടുങ്ങിയതും നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണവും യൂത്ത് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
നിരവധി ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും റിപ്പോർട്ട് തേടുമെന്ന് പറയുന്നതല്ലാതെ യാതൊരു ഫലവുമില്ലെന്നും യൂത്ത് കോണ്ഗ്രസ് കുറ്റപ്പെടുത്തി. പോലീസ് വാഹനമിടിപ്പിച്ച് കൊല്ലാൻ വന്നാലും പിന്മാറില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമരം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി.